ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമം വന്നാൽ രാജ്യം അപകടത്തിലാകുമെന്ന് കെജ്രിവാൾ പറഞ്ഞു. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് നിയമം തിടുക്കത്തിൽ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത് എന്നും കെജ്രിവാൾ ആരോപിച്ചു. സമൂഹമാദ്ധ്യമത്തിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമായി രാജ്യത്തിന്റെ വാതിൽ ബിജെപി സർക്കാർ തുറന്നുകൊടുത്തിരിക്കുകയാണ്. ഇത് രാജ്യത്തിന് അപകടമാണ്. പ്രത്യേകിച്ച് അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാകും ഇതിന് വലിയ വില നൽകേണ്ടിവരിക. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുന്നത് അസമിന്റെ സംസ്‌കാരത്തെ അപകടത്തിലാക്കുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
ബിജെപിയ്ക്ക് അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന്റെ പൗരന്മാരാക്കണം എന്നാണ്. ഇതിനായി വലിയ തുകയാണ് കേന്ദ്രത്തിന് ചിലവിടേണ്ടിവരിക. മാത്രമല്ല ഇവരെ രാജ്യത്തെ താമസക്കാർ ആക്കിയാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ വ്യാപകമായി കുടിയേറുന്നതിനുള്ള സാഹചര്യത്തിലേക്കും ഇത് നയിക്കുമെന്നും കെജ്രിവാൾ ആരോപിച്ചു.
Discussion about this post