തൃശ്ശൂർ: ക്രിമിനലായ ഡിവൈഎഫ്‌ഐ നേതാവിനെ നാട് കടത്താൻ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാടുകടത്തുക. പോലീസ് ജീപ്പ് തകർത്ത സംഭവത്തിലാണ് നടപടി.
ഡിഐജി അജിതാ ബീഗമാണ് നിഥിൻ പുല്ലനെ നാട് കടത്താൻ ഉത്തരവിട്ടത്. ആറ് മാസത്തേക്കാണ് ഇയാളെ നാടു കടത്തുക. നിലവിൽ ചാലക്കുടി പോലീസ് സ്‌റ്റേഷനിൽ മൂന്ന് കേസുകളും ആളൂർ സ്‌റ്റേഷനിൽ ഒരു കേസും നിഥിൻ പുല്ലനെതിരെ നിലവിലുണ്ട്. ഇയാൾ ചാലക്കുടിയിൽ തുടരുന്നത് പ്രദേശത്തെ ക്രമസമാധാന നില തകർക്കുമെന്നാണ് പോലീസിന്റെ നിരീക്ഷണം. ഇതേ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്താൻ തീരുമാനിച്ചത്.
ഡിസംബർ 22 നായിരുന്നു നിഥിൻ പുല്ലൻ ചാലക്കുടി പോലീസിന്റെ ജീപ്പ് അടിച്ചു തകർത്തത്. ചാലക്കുടി ഐടിഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. അവിടേയ്‌ക്കെത്തിയ പോലീസ് വാഹനം തടഞ്ഞു നിർത്തി അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം എത്തി നിഥിനെ ബലമായി മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.
Discussion about this post