ന്യൂഡൽഹി: അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ തരൺ സിംഗ് സന്ധു ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ വച്ചാണ് തരൺ സിംഗ് സന്ധു പാർട്ടി അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്നും അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് സൂചന.
‘കഴിഞ്ഞ പത്ത് വർഷമായി ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തോട് ചേർന്നു പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയും ശ്രീലങ്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനത്തിൽ അതിയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസനമാണ് ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ ആവശ്യം. അമൃത്സറിലും വികസനം എത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഞാൻ പ്രവേശിക്കാൻ പോകുന്ന രാജ്യത്തിനായുള്ള സേവനത്തിന്റെ പാത തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചതിന് പാർട്ടി അദ്ധ്യക്ഷൻ, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് കടപ്പെട്ടിരിക്കുന്നു’- തരൺജിത്ത് സിംഗ് വ്യക്തമാക്കി.
വിദേശനയത്തിന് വികസനവുമായി അടുത്ത ബന്ധമുണ്ട്. തന്റെ ജന്മനാടായ അമൃത്സറിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. അമൃത്സറിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ തനിക്കാവുമെന്ന് പാർട്ടിക്കു തോന്നുന്നുവെങ്കിൽ ഉറപ്പായും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










