ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് റിപ്പോർട്ട്. ഇതൊരു സ്വാഭാവിക പ്രതിഭാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. ചാകരയ്ക്ക് മുന്നോടിയായാണ് ഈ പ്രതിഭാസം രൂപപ്പെട്ടത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്നലെയാണ് കടൽ അമ്പത് മീറ്ററോളം ഉൾവലിഞ്ഞത്. പുറക്കാട് മുതൽ കെക്കോട്ട് വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് ഈ പ്രതിഭാസം സംഭവത്തെ തുടർന്ന് തീരത്ത് ചെളി നിറഞ്ഞിരുന്നു. ഇതോടെ മത്സ്യ ബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ടുകൾക്ക് തീരത്തടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കടൽ പൂർവ സ്ഥിതിയിലേക്ക് മാറിയിരുന്നു.
ഇതിന് മുൻപ് രണ്ട് തവണ ഇത്തരത്തിൽ കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അടിക്കിടെ ഈ പ്രതിഭാസം ഉണ്ടാവുന്നത് സുനാമിക്ക് മുൻപുള്ള സൂചനയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായി.. എന്നാൽ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ആശങ്ക ആശ്വാസത്തിലേക്ക് വഴിമാറി.
Discussion about this post