തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണ് എന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്താൻ എല്ലാവരും തയ്യാറാകണമെന്നും സന്ദീപ് വാചസ്പതി പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വന്തം കഴിവിനോ, പ്രയത്‌നത്തിനോ യാതൊരു പങ്കും ഇല്ലാത്ത ജാതി, നിറം ഇവയിലൊക്കെ അഭിരമിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഒരാളുടെ തൊലിയുടെ നിറം യോഗ്യതയോ അയോഗ്യതയോ ആയി മാറും എന്ന ചിന്ത നല്ല പെട കിട്ടാത്തതിന്റെ അസുഖമാണ്. മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണ് എന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്താൻ എല്ലാവരും തയ്യാറാകണം.
ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ പ്രകടനത്തിൽ കലാപരമായ പോരായ്മ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതല്ല പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് ഇവരുടെ പ്രശ്‌നം എങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ അയാളെ വംശീയമായും ജാതീയമായും അധിക്ഷേപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്.
രാമകൃഷ്ണനെ ഹൃദയപൂർവ്വം ചേർത്ത് നിർത്തുന്നു.
……….
ഒരാഴ്ച മുൻപ് മലപ്പുറത്ത് വിദേശ കളിക്കാരന് ഏറ്റ വംശീയ അധിക്ഷേപവും കേരളത്തിൽ ആയിരുന്നു എന്നതും മറക്കരുത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. സത്യഭാമയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Discussion about this post