ഷിംല: ഹിമാചൽ പ്രദേശിൽ കൂടുതൽ എംഎൽഎമാർ രാജിവച്ചു. സ്വതന്ത്ര എംഎൽഎമാരായ മൂന്ന് പേരാണ് രാജിവച്ചത്. അടുത്ത ദിവസം ഇവർ ബിജെപിയിൽ ചേരും.
ഹാമിർപൂർ എംഎൽഎ ആശിഷ് ശർമ്മ, ദേര എംഎൽഎ ഹോഷിയാർ സിംഗ്, നലാഗഡ് എംഎൽഎ കെ എൽ താക്കൂർ എന്നിവരാണ് രാജിവച്ചത്. വൈകീട്ടോടെ മൂന്ന് പേരും നിയമസഭാ സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൈമാറി. പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂറുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവർ മൂന്ന് പേരും മത്സരിക്കുമെന്നാണ് സൂചന. അടുത്ത ദിവസം ഇവർ ബിജെപി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെയാകും സീറ്റുകൾ സംബന്ധിച്ച് അന്തിമ വിവരം പുറത്തുവിടുക.
രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹിമാചൽ പ്രദേശിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു പ്രശ്‌നങ്ങൾ ആരംഭിച്ചത്. പ്രശ്‌നങ്ങളെ തുടർന്ന് ആറ് എംഎൽഎമാർ രാജിവച്ചിരുന്നു.
Discussion about this post