വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ മരിച്ച പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായതായി കണ്ടെത്തൽ. ആന്റി റാംഗിക് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. എട്ട് മാസത്തോളം കാലം എസ്എഫ്‌ഐക്കാരുടെ ഒപ്പിടൽ ശിക്ഷയ്ക്ക് സിദ്ധാർത്ഥൻ വിധേയനായി.
പ്രതികൾ പോലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പിടുന്നതുപോലെ സിദ്ധാർത്ഥ് എല്ലാ ദിവസും രാവിലെ യൂണിയൻ പ്രസിഡന്റ് അരുണിന്റെ മുറിയിൽ എത്തി ഒപ്പിടണം എന്നായിരുന്നു നിബന്ധന. ഇതേക്കുറിച്ച് സിദ്ധാർത്ഥൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്ധാർത്ഥൻ നല്ലൊരു ഫോട്ടോഗ്രാഫർ ആയിരുന്നു. ഇതിന് പുറമേ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇതെല്ലാം എസ്എഫ്‌ഐക്കാരിൽ സിദ്ധാർത്ഥിനോട് ദേഷ്യം ഉണ്ടാക്കി. ഇതാണ് ആൾക്കൂട്ട വിചാരണയിലേക്കും മർദ്ദനത്തിലേക്കും നയിച്ചത് എന്നാണ് സ്‌ക്വാഡിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌ക്വാഡ് മീറ്റിംഗ് ചേർന്നിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയായിരുന്നു യോഗം. ഇതിലാണ് സിദ്ധാർത്ഥൻ ഒപ്പിടൽ ശിക്ഷയ്ക്ക് വിധേയനായതായി സ്‌ക്വാഡ് വ്യക്തമാക്കിയത്. സിദ്ധാർത്ഥൻ മരിച്ചതിന് പിന്നാലെ ഹോസ്റ്റലിലെ പാചകക്കാരൻ രാജിവച്ച് പോയിരുതുൾപ്പെടെയുള്ള നിർണായക വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
Discussion about this post