മുംബൈ: മുൻ ലോക്‌സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൻ്റെ ചെയർപേഴ്‌സണാണ് അർച്ചന പാട്ടീൽ. അവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചന്ദൂർക്കർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
‘പ്രധാനമന്ത്രി മോദി കൊണ്ടുവന്ന നാരീശക്തി നിയമങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചു. ഇത് സ്ത്രീകൾക്ക് തുല്യ അവസരം നൽകുന്നു. ഞാൻ ഒരു കോൺഗ്രസ്സ് പ്രവര്‍ത്തകയായിരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം എന്നെ സ്വാധീനിക്കുന്നതിനാലാണ് ഞാന്‍ ബിജെപിയിൽ ചേര്‍ന്നത്’- ബിജെപിയിൽ ചേർന്നതിന് ശേഷം അർച്ചന പാട്ടീൽ പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ദക്ഷിണ മുംബൈയിലെ ഔദ്യോഗിക വസതിയായ സാഗറിൽ ഇന്നലെ അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു.
ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നും മൂന്ന് തവണ എംഎൽഎയായ കമലേഷ് ഷാ ഇന്ന് ബിജെപിയിൽ ചേര്‍ന്നിരുന്നു. പാർട്ടി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു ദത്ത് ശർമ എന്നിവർ ചേർന്നാണ് കമലേഷ് ഷായെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
Discussion about this post