ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 15 ദിവസമാണ് കസ്റ്റഡി കാലാവധി.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇഡി കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ഉടൻ തന്നെ കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. സുനിത കെജ്രിവാളും കോടതിയില്‍ എത്തിയിരുന്നു.
സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇഡി വാദിച്ചത്. കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയില്‍ അറിയിച്ചു. കെജ്രിവാളിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാനും അദ്ദേഹം തയാറാകുന്നില്ലെന്നും ഇഡി പറഞ്ഞു.
ഫോൺ പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇഡി ആപ്പിൾ കമ്പനിയെ സമീപിച്ചിരുന്നു. ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. ഇഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്‍വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇഡി പറയുന്നത്.
Discussion about this post