ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ ചൂടേറിയ ചർച്ചാ വിഷയമാകുകയാണ് കച്ചത്തീവ് (Katchatheevu). തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് നിസാരമായി കൈമാറിയ കോൺഗ്രസിന്റെ (Congress) നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് കച്ചത്തീവ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് 1974ലാണ് അന്നത്തെ ഇന്ദിരാ ഗാന്ധി (Indira Gandhi) സർക്കാർ ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് (K Annamalai) ലഭിച്ച വിവരാവകാശ മറുപടി ആധാരമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്.
എന്താണ് കച്ചത്തീവ് വിഷയം? പാക് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ ചരിത്രം എന്താണ്? നമുക്ക് വിശദമായി നോക്കാം.
നിലവിൽ ശ്രീലങ്കയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിലാണ് 115 ഹെക്ടർ വിസ്തൃതിയിലുള്ള തന്ത്രപ്രധാനമായ ഈ ദ്വീപ്. പാറയും കുറ്റിക്കാടുകളും മണലുമാണ് കച്ചത്തീവിന്റെ ഭൂരിഭാഗവും. രാമനാഥപുരം രാജാവിന്‍റെ അധീനതയിലായിരുന്ന കച്ചത്തീവ്, പിന്നീട് ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി.
ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന കച്ചത്തീവിന് വേണ്ടി 1956ലാണ് ശ്രീലങ്കൻ സർക്കാർ ആദ്യമായി അവകാശവാദം ഉന്നയിക്കുന്നത്. ശ്രീലങ്ക അന്ന് സിലോൺ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രാചീന കാലം മുതൽ കച്ചത്തീവ് ലങ്കയുടെ ഭാഗമായിരുന്നുവെന്ന വാദം അവർ മുന്നോട്ടുവെച്ചു. 1960കളുടെ അവസാനത്തോടെ ദ്വീപിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി.
കച്ചത്തീവിനായി ഇന്ത്യയും ശ്രീലങ്കയും നിരവധി തവണ ചർച്ചകളിൽ ഏർപ്പെട്ടു. ഒടുവിൽ ലങ്കയുടെ സമ്മർദ്ദത്തിന് മുന്നിൽ അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ വഴങ്ങുകയായിരുന്നു. 1974 ജൂലൈ 28ന് ഇന്ദിരാ ഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും കരാറിൽ ഒപ്പുവെച്ചു. ഇതിനെ തുടർന്നാണ് ഏറെ തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമാകുന്നത്.
കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് വീണ്ടെടുക്കണമെന്ന ആവശ്യം വർഷങ്ങളായി തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ശക്തമാണ്. ദ്വീപിന് സമീപത്ത് വെച്ച് തമിഴ് മത്സ്യത്തൊഴിലാളികൾ പലപ്പോഴും ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ തമിഴ്നാട്ടിൽ നിന്നുള്ള 6000ത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക തടവിലാക്കിയത്.
2013ൽ അന്നത്തെ തമിഴ്നാടും മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിത (Jayalalitha) കരാർ റദ്ദാക്കി കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ, പിഎംകെ തുടങ്ങിയ സംസ്ഥാനത്തെ മറ്റ് പ്രമുഖ പാർട്ടികളും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ദ്വീപ് കൈമാറാനുള്ള 1974ലെ കരാറിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരമില്ലെന്നും, ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് കോടതി എടുത്തത്.
കച്ചത്തീവിൽ ശ്രീലങ്കൻ നാവിക സേനയുടെ ചെറിയൊരു താവളം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിശ്വാസികൾ സന്ദർശിക്കുന്ന സെയിന്റ് ആന്റണീസ് പള്ളിയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇന്ത്യയും ശ്രീലങ്കയുമായുള്ള 1974ലെ കരാർ, തീർത്ഥാടനത്തിന് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. കച്ചത്തീവിലെ സെയിന്റ് ആന്റണീസ് ദേവാലയത്തിന് സമീപം കഴിഞ്ഞ വർഷം ബുദ്ധ പ്രതിമ സ്ഥാപിച്ചത് വലിയ വിവാദത്തിന് വഴിവെച്ചു. ദ്വീപ് സിംഹളവത്കരിക്കാൻ ശ്രീലങ്കൻ സർക്കാർ ആസൂത്രിത ശ്രമം നടത്തുന്നതായി തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. ശ്രീലങ്കയിലെ ചൈനയുടെ അപകടകരമായ സാന്നിധ്യവും ഇതിനൊപ്പം ചൂണ്ടിക്കാട്ടാൻ തമിഴ് പാർട്ടികൾ മറന്നില്ല.
കോൺഗ്രസിന്റെ പിടിപ്പുകേടാണ് തന്ത്രപ്രധാനമായ കച്ചത്തീവ് രാജ്യത്തിന് നഷ്ടപ്പെടാൻ കാരണമെന്ന വികാരം തമിഴ്നാട്ടിൽ ശക്തമാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായി ഉന്നയിക്കാൻ സാധിച്ചിട്ടുണ്ട്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് സമ്മാനിക്കാനാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു (Jawaharlal Nehru) ആഗ്രഹിച്ചതെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ (S Jaishankar) പ്രസ്താവനയും ഇതിനൊപ്പം ചർച്ചയാകുകയാണ്. 1961ൽ പാർലമെന്റിൽ വിഷയം ഉയർന്നപ്പോൾ, ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ലെന്നാണ് നെഹ്‌റു പറഞ്ഞത്. കച്ചത്തീവിനുമേലുള്ള ഇന്ത്യയുടെ അവകാശവാദം ഉപേക്ഷിക്കാൻ യാതൊരു മടിയുമില്ലെന്നും അന്നത്തെ പ്രധാനമന്ത്രിയായ നെഹ്‌റു പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു.
എന്തായാലും, ലോക്സഭാ തെഞ്ഞെടുപ്പ് അടുത്തിരിക്കെ കച്ചത്തീവ് പ്രശ്നം വീണ്ടും കത്തുന്നത് കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിക്കുന്ന ഡിഎംകെയെ (DMK) അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. ദേശസുരക്ഷയുടെ കാര്യത്തിൽ എന്നും വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രചാരണം തമിഴ്നാട്ടിൽ ശക്തമാക്കാൻ ഇതുവഴി ബിജെപിക്ക് (BJP) സാധിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്താവനകൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
Discussion about this post