ഗുവാഹത്തി; കോൺഗ്രസിന്റെ പ്രകടനപത്രികയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിലേതിനേക്കാൾ പാകിസ്താൻ തിരഞ്ഞെടുപ്പിനാണ് പ്രകടനപത്രിക ഉചിതമാവുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും അസം മുഖ്യമന്ത്രി വിമർശിച്ചു.
ഇത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്താന് വേണ്ടിയുള്ളതാണെന്ന് പ്രകടനപത്രികയിൽ തോന്നുന്നു,’ ജോർഹട്ട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് പുനരുജ്ജീവിപ്പിക്കുകയോ ബഹുഭാര്യത്വത്തെയോ ശൈശവ വിവാഹത്തെയോ പിന്തുണയ്ക്കുന്നവരോ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ലെന്ന് അസം മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു.സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശർമ്മ, രാജ്യത്തെ ഒരു ‘ വിശ്വഗുരു ആക്കാനുള്ള ‘ ആന്ദോളൻ ‘ (പ്രസ്ഥാനം) ബിജെപി സ്വീകരിച്ചുവെന്ന് പറഞ്ഞു .












