കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബോംബ് നിർമാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞ് ഓടിയെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പോലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് വിവരം ഉള്ളത്. ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലക്ഷ്യമിട്ടെന്ന വിവരം കൂടി റിപ്പോർട്ടിൽ പറയുന്നു.
ഇത് കൂടാതെ പ്രതികൾക്ക് ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൃത്യമായ തെളിവുകൾ കിട്ടിയെന്നും പോലീസ് ചൂണ്ടിക്കാട്ടി .
Discussion about this post