ജയ്പൂർ : രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. 400 ഓളം പാർട്ടി പ്രവർത്തകർ പ്രാഥമിക അംഗത്വം രാജിവച്ചു . നാഗൗർ ലോക്സഭാ സീറ്റിൽ കോൺഗ്രസ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുമായി (ആർഎൽപി) സഖ്യം ചേർന്നിരുന്നു. എംപിയും ആർഎൽപി നേതാവുമായ ഹനുമാൻ ബെനിവാളിനെ നാഗൗർ ലോക് സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കാൻ തിരഞ്ഞെടുത്തതും കോൺഗ്രസ് തന്നെയാണ്. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ കൂട്ടരാജി.
‘നാഗൗറിൽ കോണ്ഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ആളാണ് ഹനുമാന് ബെനിവാള്. അങ്ങനെയൊരാളുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഇതുകൊണ്ടാണ് ഞങ്ങളെല്ലാവരും കൂട്ടായി രാജിക്കത്ത് നൽകുന്നത്’ എന്ന് കോൺഗ്രസ് പ്രവർത്തകൻ തേജ്പാൽ മിർധ പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ അനുമതിയില്ലാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആർഎൽപിയുമായി സഖ്യമുണ്ടാക്കിയത്. ഈ സഖ്യം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. കോൺ്ഗ്രസ് ഇപ്പോൾ പഴയ പാർട്ടിയല്ല. ഇവിടെ ഒരാൾ സ്വന്തം ഇഷ്ടത്തിനും ഇച്ഛയ്ക്കും അനുസരിച്ച് പാർട്ടിയെ നയിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗൗറിലെ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർധയ്ക്ക് വേണ്ടി പ്രചാരണം നടത്തിയെന്നാരോപിച്ച് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടി ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മുൻ എംഎൽഎ ഭരാറാം, കുച്ചേര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ തേജ്പാൽ മിർധ, സുഖറാം ദൊഡ്വാഡിയ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. ഇതിനുപിന്നാലെ നാഗൗറിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കോലാഹലമുണ്ടായി. സസ്പെൻ്ഷനിൽ പ്രതിഷേധിച്ച് മൂന്ന് കോണ്ഗ്രസ് നേതാക്കളും പാർട്ടി അംഗത്വം രാജിവച്ചു








