തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ. ഇഡി സമൻസിനെതിരെയാണ് കർത്ത കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. കൂടാതെ മൂന്ന് സിഎംആർഎൽ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇഡി സമൻസിലെ തുടർനടപടി തടയണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇഡി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
നൽകാത്ത സേവനത്തിന് സിഎംആർഎൽ പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് വീണ വിജയനും സംഘത്തിനും എതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ തുടങ്ങിയത്.
Discussion about this post