ആലപ്പുഴ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. നക്‌സൽ വാദത്തിൽ നിന്നും ഭീകരവാദത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്.എൽഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണ്. എൽഡിഎഫിനെ പിഡിപി പിന്തുണയ്ക്കുമ്പോൾ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. കരിമണൽ ഖനന അഴിമതിയെ സിപിഎമ്മും കോൺഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയർന്നപ്പോൾ ഒരക്ഷരം കോൺഗ്രസ് മിണ്ടിയില്ല.എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും. രാജ്യത്ത് കോൺഗ്രസും ലോകത്ത് കമ്യൂണിസവും അസ്തമിച്ചു. കാപട്യത്തിന്റെ മുന്നണിയാണ് ഇൻഡി മുന്നണിെയ്ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന സഹകരണമേഖല കമ്യൂണിസ്റ്റുകാർ കൊള്ളയടിച്ചു. കരുവന്നൂരിൽ അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട പണം നിക്ഷേപകർക്ക് തിരിച്ചുകിട്ടും. സഹകരണ മേഖലയിലെ കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിക്കും. കർഷക വിരുദ്ധരാണ് കോൺഗ്രസും സിപിഎമ്മുമെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post