പാലക്കാട്: പ്രചാരണ വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ. ആയുധങ്ങൾ കൊണ്ടുനടക്കുന്ന രീതി തങ്ങളുടേതല്ലെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദൃശ്യങ്ങൾ കണ്ടിരുന്നു. എന്നാൽ അതിൽ ഉള്ളത് ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ കൊണ്ടു നടക്കുന്ന രീതി തങ്ങൾക്കില്ല. അത് വേറെ പാർട്ടിക്കാരുടെ ശീലമാണ്. ബാലറ്റ് യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. അല്ലാതെ ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം അല്ല. എന്താണ് ഉണ്ടായത് എന്ന് അന്വേഷിക്കട്ടെ. എതിരാളികൾക്ക് മറ്റൊന്നും പറയാനില്ല. അതാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളക്‌സ് ബോർഡുകളും മറ്റും കെട്ടാനായി ഉപയോഗിച്ച ആയുധങ്ങളാണ് കാറിൽ ഉണ്ടായിരുന്നത് എന്ന് ദൃശ്യങ്ങൾ ഉണ്ടായിരുന്ന ഇടത് പ്രവർത്തകൻ സുരേന്ദ്രൻ പറഞ്ഞു. കൊട്ടിക്കലാശത്തിന് പോകുമ്പോഴാണ് കാറിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി കണ്ടത്. വഴിയിൽ പരിശോധനയ്ക്കിടെ പോലീസുകാർ ഇത് കണ്ടാൽ പ്രശ്‌നമാകുമല്ലോ എന്ന് കരുതി. ഇതോടെയാണ് എടുത്ത് മാറ്റിയത്. ഇതിനിടെ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു പ്രചാരണ വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
Discussion about this post