തിരുവനന്തപുരം: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇക്കുറി 10 മുതൽ 12 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
ബൂത്ത് തലത്തിൽ നിന്നുള്ള കണക്കുകൾവരെ പാർട്ടി ശേഖരിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിക്കൊണ്ടാണ് 12 സീറ്റുകൾ ലഭിക്കുമെന്ന നിഗമനത്തിൽ പാർട്ടിയെത്തിയത്. മികച്ച പ്രകടനമാണ് ഇക്കുറി പാർട്ടി കാഴ്ചവച്ചത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാൽ ഇത് മറികടക്കാൻ പ്രചാരണത്തിലൂടെ കഴിഞ്ഞുവെന്നും യോഗം വിലയിരുത്തി.
വടകരയിൽ വിജയിക്കുമെന്ന് നേരത്തെ പാർട്ടിയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് ബിജെപിയിൽ നിന്നും വോട്ടുകൾ വാങ്ങി. ഇത് വിജയ പ്രതീക്ഷയ്ക്ക് മങ്ങൽ ഉണ്ടാക്കിയെന്നും യോഗം ചർച്ച ചെയ്തു.
ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം സംബന്ധിച്ച വിഷയവും യോഗം ചർച്ച ചെയ്തു. കരുതികൂട്ടിയുണ്ടാക്കിയ ആരോപണം ആണെന്നാണ് ഇ.പി ജയരാജൻ യോഗത്തിലും ആവർത്തിച്ചത്.












