തിരുവനന്തപുരം: ഇപി ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റ മിത്രങ്ങളായ ജയരാജന്മാർ ഇപ്പോൾ മൂന്ന് തട്ടിലാണ്. എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായിരുന്ന കണ്ണൂർ ലോബി അന്തഃച്ഛിദ്രം കാരണം തകർന്ന അവസ്ഥയിലാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അഴീക്കോടൻ രാഘവനും ഇകെ നായനാരും എംവി രാഘവനും പിണറായിയും എംവി ഗോവിന്ദനുമൊക്കെ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സിപിഎമ്മിന്റെ ഉന്മൂലനത്തിന് കാരണമാകും. ലോക്‌സഭാ ഫലം വരുന്നതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇപി ജയരാജനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പാർട്ടിയും പിണറായി വിജയനും. കണ്ണൂരിലെ സംഘർഷം മറ്റ് ജില്ലകളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. പണ്ട് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാൻ വിഎസ് അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ചത് ഇപി ജയരാജന്റെ നേതൃത്വത്തിലാണ്. എന്നാൽ, തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എം.വി ഗോവിന്ദൻ എന്നിവരെല്ലാം പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോഴാണ് ഇപിയ്ക്ക് ചൊടിച്ചതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
പിണറായിയെ ഇല്ലാതാക്കാൻ വിഎസിന്റെ കോടാലിയായി പ്രവർത്തിച്ചയാളാണ് ദല്ലാൾ നന്ദകുമാർ. എന്നാൽ, ഇയാളുമായി തന്നെയുള്ള ഇപി ജയരാജന്റെ ബന്ധമാണ് പിണറായിെയ ഇത്രയധികം പ്രകോപിപ്പിച്ചത്. പക്ഷേ, ജാവ്‌ദേക്കറുമായുള്ള ബന്ധത്തെ ഇപ്പോഴും പാർട്ടിയും പിണറായിയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post