നെയ്യാറ്റിൻകര; ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. കേസിലെ പ്രതികളായ അമ്മയ്ക്കും ംകനും സുഹൃത്തിനുമാണ് വധശിക്ഷ. സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരമ്മയ്ക്കും മകനും വധശിക്ഷ വിധിക്കുന്നത്.
2022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂർത്തോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ (27), റഫീക്കയുടെ മകൻ ഷെഫീക്ക് (25) എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്. ശാന്തകുമാരിയുടെ അയൽവീട്ടിൽ വാടകയ്ക്കു താമസിച്ചവരായിരുന്നു പ്രതികൾ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതികൾ അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.
വാടകവീട് ഒഴിയുന്ന ദിവസം 3 പ്രതികളും ശാന്തകുമാരിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി. റഫീക്ക ചുറ്റിക ഉപയോഗിച്ച് ആദ്യം ശാന്തകുമാരിയുടെ തലയ്ക്കടിച്ചു.അൽഅമീൻ ചുറ്റിക കൊണ്ട് നെറ്റിയിലും തലയുടെ പിൻഭാഗത്തും വീണ്ടും അടിച്ച് തലയോട്ടി തകർത്തു. തുടർന്ന് അൽ അമീനും ഷെഫീക്കും ചേർന്നു കൈലി ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി. മൃതദേഹത്തിൽ നിന്ന് അഞ്ചര പവൻ സ്വർണാഭരണം കവർന്നു. കുഴിച്ചിടാൻ കഴിയാത്ത സാഹചര്യമായതിനാൽ വാടകവീടിന്റെ തട്ടിൻപുറത്ത് മൃതദേഹം ഒളിപ്പിച്ച ശേഷം മൂവരും കടന്നുവെന്നായിരുന്നു കേസ്.
Discussion about this post