കൊച്ചി: പോലീസ് സേനയ്ക്കും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് എസ് ഐ അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം.
പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടാതിരിക്കാൻ തെറ്റുചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. പോലീസുകാരുടെ പെരുമാറ്റം ഏതു വിധത്തിലായിരിക്കണം എന്നതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
ഇത്രയധികം ആരോപണങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിട്ടും പോലീസ് മേധാവി ഒരു നടപടിയും സ്വീകരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണം, എങ്കിലേ ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ടാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നത്? ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാൽ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്? ആ ആത്മവീര്യം അത്രയ്ക്ക് ദുർബലമാണെങ്കിൽ അതങ്ങ് പോകട്ടെ എന്നു വയ്ക്കണം.’’– ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാൽ വിമർശിച്ചു. ഒരു പദവിയിൽ ഇരുന്ന് തെറ്റു ചെയ്താൽ പിന്നെ അവിടെ ഇരിക്കാൻ അയാൾ യോഗ്യനല്ല എന്നാണ് തന്റെ അഭിപ്രായമെന്ന് കോടതി പറഞ്ഞു
നടപടി നേരിടുന്ന എസ്ഐയുടെ സത്യവാങ്മൂലം സർക്കാർ നൽകിയത് തെറ്റെന്നും ഹൈക്കോടതി വ്യക്തമാക്കി
Discussion about this post