കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. പാർട്ടിയ്ക്ക് സംസ്ഥാന പദവി സ്ഥാനം ലഭിക്കുന്നതിനോടൊപ്പം സ്വന്തം ചിഹ്നവും ലഭിക്കും. 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതുമൂലം നഷ്ടമായ പ്രതാപവും തിരികെ ലഭിക്കും.
ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥ. പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.
സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചതിനാൽ ആർഎസ്പി കേരളത്തിൽ സംസ്ഥാന പാർട്ടിയാണ്. ഈ പദവി നിലനിർത്താൻ കൊല്ലത്തെ വിജയത്തോടെ ആർഎസ്പിക്ക് കഴിഞ്ഞു.
Discussion about this post