കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി.നാല്‍പ്പതിനായിരം യു.എസ്. ഡോളര്‍ എംബസി വഴി കൈമാറാനാണ് അനുമതിയാണ് നല്‍കിയിരിക്കുന്നത്
ഇന്ത്യന്‍ എംബസി വഴിപണം കൈമാറാനുള്ള അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായാണ് പണം കൈമാറ്റം. എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമന്‍ തലസ്ഥാനമായ സനയില്‍, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും എംബസി അധികൃതര്‍ പ്രേമകുമാരിയെ അറിയിച്ചു.
കേന്ദ്രസർക്കാരിൻറെ അനുമതിയോടെ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് പ്രേമകുമാരി മകളെ കാണാൻ യെമനിലെത്തിയത് . 12 വർഷങ്ങൾക്ക് ശേഷമാണ് നിമിഷയെ അമ്മ കാണുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനായി അമ്മ സഹായമഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് മോചനത്തിനായുള്ള നീക്കങ്ങൾ നടന്നത്.












