മാലി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുമായി അടുക്കാൻ ദുർമന്ത്രവാദം നടത്തിയ വനിതാ മന്ത്രി അറസ്റ്റിൽ. വനംവകുപ്പ് സഹ മന്ത്രി ഫാത്തിമ ഷംനാസ് അലി സമീം ആണ് അറസ്റ്റിലായത്. ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മുയിസുവിന്റെ ഓഫീസ് ജീവനക്കാരനായ ആദം റമീസിന്റെ മുൻ ഭാര്യയാണ് ഫാത്തിമ. ഇവർ വീട്ടിൽ ദുർമന്ത്രവാദം നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആയിരുന്നു ഇവർ അറസ്റ്റിലായത്. വിവരം ലഭിച്ചതിന് പിന്നാലെ ഫാത്തിമയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇതിൽ വീട്ടിൽ നിന്നും ദുർമന്ത്രവാദത്തിനായി ഉപയോഗിച്ച വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് ഫാത്തിമ. ഇതിൽ ഒരു കുഞ്ഞിന് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായം. സംഭവത്തിൽ ഫാത്തിമയുടെ സഹോദരങ്ങൾക്കും പങ്കുണ്ട്. ഇതേ തുടർന്ന് രണ്ട് സഹോദരങ്ങളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. മുഹമ്മദ് മുയിസുവിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഫാത്തിമ. പിന്നീട് വനംമന്ത്രിയായി സ്ഥാനം ലഭിക്കുകയായിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മുയിസുവിനോട് വളരെ അടുപ്പമുള്ള റമീസ് ഏതാനും നാളുകളായി അദ്ദേഹത്തിനൊപ്പം ഇല്ല. ഇതാണ് നടപടിയിലേക്ക് നയിച്ചത്.
Discussion about this post