ന്യൂഡൽഹി: രാജ്യത്തിന്റെ ടെലികോം മേഖല കീഴടക്കാൻ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 24000ത്തിലധികം ഗ്രാമങ്ങളിൽ 4 ജി സേവനം എത്തിയ്ക്കും. ഇതിനായി കോടികളുടെ പദ്ധതിയ്ക്കാണ് ബിഎസ്എൻഎൽ രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 4 ജി സൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി.
26,316 കോടി രൂപയുടെ സാച്ചുറേഷൻ പദ്ധതിയ്ക്കാണ് ബിഎസ്എൻഎൽ തുടക്കം കുറിച്ചിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് കീഴിൽ 24,680 ഗ്രാമങ്ങളിലാണ് 4 ജി സേവനം ലഭ്യമാക്കുന്നത്. അടുത്തിടെ ആരംഭിച്ച പദ്ധതിയിൽ ഇതിനോടകം തന്നെ വിവിധ ഗ്രാമങ്ങളിൽ ആയിരം 4ജി സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
4ജിയും 5ജിയും ഉടൻ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് അടുത്തിടെ ബിഎസ്എൻഎൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. 4 ജി വരുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന്റെ ദാദാക്കളാകും.
അടുത്തിടെ ടെലികോം കമ്പനികൾ എല്ലാം തന്നെ താരിഫ് കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ ബിഎസ്എൻഎൽ മാത്രം താരിഫിൽ മാറ്റം വരുത്താതെ തുടരുകയാണ്. ഇതേ തുടർന്ന് നിരവധി ഉപഭോക്താക്കളാണ് മറ്റ് സിമ്മുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ ദാതാക്കൾ ആയത്. 4ജി 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ഇത് ഇരട്ടിയാക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ വിലയിരുത്തുന്നത്.











