തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം മുകേഷ് അംബാനിയുടെ സഹായത്താൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഈ മാസം 30 ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ആണ് അംബാനി സഹായം നൽകുന്നത്.
ദേവസ്വം ബോർഡിന്റേതെന്ന പേരിൽ നിർമ്മിക്കുന്ന ആശുപത്രിയ്ക്ക് 56 കോടി രൂപയാണ് അംബാനി നൽകുന്നത്. നിലവിലുള്ള ദേവസ്വം മെഡിക്കൽ സെന്ററിന്റെ തെക്ക് ഭാഗത്തായി രണ്ടരയേക്കർ ഭൂമിയാണ് ആശുപത്രി നിർമ്മാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്ത് നേരത്തെ കുളമുണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രി നിർമ്മാണത്തിന് ടൗൺ പ്ലാനർ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ അനുമതി ലഭിച്ചു. ഇതേ തുടർന്നാണ് ഈ മാസം 30 ന് ആശുപത്രിയ്ക്ക് തറക്കല്ലിടാൻ തീരുമാനിച്ചത്. ഒരു ലക്ഷം ചതുരശ്ര അടിയിൽ നാല് നിലകൾ ഉള്ള കെട്ടിടം ആണ് നിർമ്മിക്കുന്നത്.
2022 ൽ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. അപ്പോഴായിരുന്നു ആശുപത്രി നിർമ്മിയ്ക്കാൻ സഹായം നൽകാമെന്ന് അദ്ദേഹം ദേവസ്വം ബോർഡിന് വാക്ക് നൽകിയത്. ഇതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികളും ആരംഭിച്ചു. എന്നാൽ ടൗൺ പ്ലാനറുടെ നിലപാട് നീക്കങ്ങൾ വൈകിപ്പിക്കുകയായിരുന്നു.
നിലവിലെ മെഡിക്കൽ സെന്ററിൽ പരിമിതമായ സൗകര്യങ്ങളാണുള്ളത്. ഇതേ തുടർന്നാണ് പുതിയ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയെക്കുറിച്ചുള്ള ആലോചന ഗുരുവായൂർ ദേവസ്വം ബോർഡ് തുടങ്ങിയത്. ആശുപത്രി യാഥാർത്ഥ്യമാകുന്നതോട് കൂടി ഗുരുവായൂരിലെ ജനങ്ങൾക്കും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും വലിയ ആശ്വാസം ആകും.
Discussion about this post