ബംഗളൂരു:ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്‌സാവേററർ എത്തി.ഗംഗാവാലിപ്പുഴയിൽ നിന്ന് സോണാർ സിഗ്‌നൽ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. റഡാർ സിഗ്‌നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സിഗ്‌നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്‌നൽ കിട്ടിയത്. 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന.
ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്‌നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നൽ കിട്ടിയിരുന്നു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അർജുനെ കാണാതായത്. സൈന്യത്തെ ഉൾപ്പെടെ എത്തിച്ച് കരയിലെ 90 ശതമാനത്തോളം മണ്ണ് നീക്കിയിട്ടും അർജുനെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പുഴയിൽ പരിശോധന ആരംഭിച്ചത്.











