പാരീസ്:ഹിജാബ് ധരിക്കുന്നതിനാൽ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. സോഷ്യൽമീഡിയയിലൂടെയാണ് താരം ആരോപണം ഉന്നയിച്ചത്. ‘നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിലേക്ക് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാൽ നിങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല,’ സില്ലയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മതചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്നായിരുന്നു ഫ്രാൻസ് കായിക മന്ത്രിയുടെ നിർദേശം. രാജ്യത്തെ പൊതുമേഖലാ തൊഴിലാളികൾക്ക് ബാധകമാകുന്ന മതേതര തത്വങ്ങൾ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വിദേശ അത്‌ലറ്റുകൾക്ക് ഇത്തരം നിയമങ്ങൾ ബാധകമല്ല. മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ല.











