കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായി വിമർശിച്ച് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. തന്നെ കരുതിക്കൂട്ടി പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു. പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും അദ്ദേഹം തുറന്നടിച്ചു.ജനങ്ങൾ വെറുക്കുന്ന രീതിയിൽ പാർട്ടി എത്തിയതിൽ പരിശോധന വേണം, താഴെ തട്ടിൽ അല്ല മുകളിൽ തന്നെ തിരുത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങൾ അറിയണം എന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയുടെ പേരിലാണ് തന്റെ പേരിൽ ആരോപണങ്ങൾ കെട്ടിവച്ചത്, താൻ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാൻ കാരണം. അന്ന് അതിന് പിറകിൽ പ്രവർത്തിച്ചവരാണ് ഇന്ന് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതിൽ താൻ സന്തോഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 12 വർഷത്തിന് ശേഷമാണ് സികെപി പത്മനാഭൻ പാർട്ടി നടപടിയെ കുറിച്ച് പ്രതികരിക്കുന്നത്.












