വയനാട് : വെള്ളാർമല സ്‌കൂളിനെയും പ്രിയപ്പെട്ട നാട്ടുകാരെയും നഷ്ടമായതിൽ വിതുമ്പി മലയാളം അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. പതിനെട്ട് വർഷമായി ചൂരൽമല വെള്ളാർമല സ്‌കൂളിൽ അദ്ധ്യാപകനാണ് ഉണ്ണിക്കൃഷ്ണൻ. സ്‌കൂളിലെ പല കുട്ടികളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചില്ലെന്ന് അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഉണ്ണുക്കൃഷ്ണന്റെ വീട് ആലപ്പുഴയിലാണ് . സ്‌കൂളിന് സമീപത്താണ് താമസിക്കുന്നത്. ആലപ്പുഴയിലേക്ക് ഇന്നലെ രാവിലെ പോയതു കൊണ്ടുമാത്രമാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ കണ്ണീരോടെ ചൂരൽമലയിലേക്ക് തിരിച്ചുപോവുകയാണ് ഉണ്ണിക്കൃഷ്ണൻ.
വെള്ളാർമല സ്‌കൂളിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ 582 കുട്ടികളാണ് ഉള്ളത്. അതിൽ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു പ്രിൻസിപ്പൽ ഭവ്യ ടീച്ചർ. 15 വർഷമായി വെള്ളർമല സ്‌കൂളിലെ അദ്ധ്യാപികയാണ് ഭവ്യടീച്ചർ. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളിൽ താമസിക്കുന്നവരാണെന്നും ടീച്ചർ വ്യക്തമാക്കി. 22 കുട്ടികളെയും നിരന്തരം ക്ലാസ് ടീച്ചേഴ്‌സ് വിളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ താമസിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകരെല്ലാം സുരക്ഷിതരാണെന്നും ടീച്ചർ പറഞ്ഞു.












