മേപ്പാടി; ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാലിന്റെ പ്രഖ്യാപനം. ഉരുൾ പൊട്ടലിൽ നശിച്ച മുണ്ടക്കൈ എൽ.പി സ്‌കൂൾ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു.വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാൻ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകർന്ന എൽപി സ്‌കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കണ്ടതിൽ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാൻ കഴിഞ്ഞത്. അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യൻ സൈന്യം, വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പോലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് ബെയ്ലി ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ വലിയ അത്ഭുതമാണ്. ഇത് ഇല്ലായിരുന്നെങ്കിൽ ആർക്കും മേലോട്ടും താഴേക്കും വരാൻ കഴിയില്ലായിരുന്നു. ഈശ്വരന്റെ സഹായവും ഇതിന്റെ പുറകിലുണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട് നമുക്ക് പ്രതീക്ഷിക്കാം കണ്ടെത്താൻ സാധിക്കട്ടെയെന്ന് മോഹൻലാൽ പറഞ്ഞു.
ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേർ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മോഹൻലാൽ പറഞ്ഞു.
2015 ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടേയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
Discussion about this post