തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്ഇബി. ഉപഭോക്താക്കളിൽ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാൽ വൈദ്യുതി നിരക്കിനത്തിൽ കെഎസ്ഇബിയ്ക്ക് കൂടുതൽ പൈസ നൽകേണ്ടിവരും.
മൂന്ന് വർഷത്തേയ്ക്കാണ് സമ്മർ താരിഫ് ഏർപ്പെടുത്തുക. ജനുവരി മുതൽ മെയ് വരെയാണ് പണം ഈടാക്കുന്നത്. പത്ത് പൈസയാകും വൈദ്യുതി നിരക്കിന് പുറമേ അധികമായി ഈടാക്കുക. ഇതിനായി കെഎസ്ഇബി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന ആവശ്യം കെഎസ്ഇബി ഉയർത്തിയിരുന്നു. ഇതിന് പുറമേയാണ് സമ്മർതാരിഫും വേണമെന്ന് ആവശ്യപ്പെടുന്നത്. ഇതും ഉൾപ്പെടുത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന് കെഎസ്ഇബി പുതുക്കിയ അപേക്ഷ നൽകിയിട്ടുണ്ട്.
ഇത്തവണ വേനൽ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മർ താരിഫ് വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം അംഗീകരിച്ചാൽ അടുത്ത വർഷം തൊട്ട് വൈദ്യുതി നിരക്ക് വർദ്ധിക്കും.












