സിയോള്‍: രാജ്യാന്തര സമൂഹത്തിന്റെ എതിര്‍പ്പുകളും ഭീഷണികളും മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. അര്‍ധരാത്രിയോടെയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയത്. .
ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണ സ്ഥലത്ത് ഇന്ധനം നിറച്ച വാഹനങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി കണ്ടെത്തിയതായി അമേരിക്ക ഇന്നലെ അറിയിച്ചിരുന്നു. വിക്ഷേപണത്തിനായി ഇന്ധനം നിറച്ചു തുടങ്ങിയതിന്റെ സൂചനകളാണിതെന്ന് കരുതിയിരുന്നു.
മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഉത്തരകൊറിയയുടെ ഉപഗ്രഹവിക്ഷേപണത്തിനെതിരെ യു.എസ്സും ജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയ കനത്തവില നല്‍കേണ്ടിവരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈനയുടെ വിദേശകാര്യമന്ത്രാലയവും ആശങ്ക രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആവശ്യപ്പെട്ടു.
ഉത്തരകൊറിയയുടേത് യുഎന്‍ സുരക്ഷ കൗണ്‍സില്‍ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. കഴിഞ്ഞ മാസം ആറാം തീയതി ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ നിരോധനം നിലനില്‍ക്കുമ്പോഴായിരുന്നു ഇത്.
ഉപഗ്രഹ വിക്ഷേപണത്തിന് തയാറെടുക്കുന്നതായി ഉത്തരകൊറിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് അനുമതി തേടി ഐക്യരാഷ്ട്രസംഘടനയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണത്തിനു പിന്നില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുകയെന്ന ഉദ്ദേശ്യമാണെന്നാണ് രാജ്യാന്തര സമൂഹത്തിന്റെ വിലയിരുത്തല്‍.
ബാലിസ്റ്റിക് മിസൈലിന്റെ രണ്ടു പതിപ്പുകള്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യുഎസിനെ തകര്‍ക്കാന്‍ ശക്തിയുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 2012 ഡിസംബറില്‍ ഉത്തര കൊറിയ ഇതിനു മുന്‍പ് ദീഘദൂര റോക്കറ്റ് വിക്ഷേപിച്ചിരുന്നു.
Discussion about this post