ലക്‌നൗ; ഈ വർഷം ആദ്യം പ്രാണപ്രതിഷ്ഠ നടത്തിയ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. കാലങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിനൊടുവിൽ രാംലല്ല ജന്മഗൃഹത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഭക്തജനങ്ങൾ. കോടിക്കണക്കിന് രൂപയാണ് അതുകൊണ്ടുതന്നെ ക്ഷേത്രത്തിലേക്ക് സംഭാവനയായി എത്തുന്നത്. ഇപ്പോഴിതാ ക്ഷേത്രത്തിലേക്ക് എത്തിയ വൻതുകയുടെ ചെക്കിനെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ച.
രണ്ട് ദിവസം മുൻപാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് ഒരു ചെക്ക് എത്തിയത്. 2,100 കോടി രൂപയുടെ ചെക്കായിരുന്നു ഇത്. പക്ഷേ ട്വിസ്റ്റ് എന്തെന്നാൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലായിരുന്നു ചെക്ക്. ഇതോടെ ചെക്ക് ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു.








