തിരുവനന്തപുരം: അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ജയസൂര്യയിൽ നിന്നും തനിക്ക് അതിക്രമം നേരിടേണ്ടി വന്നതെന്ന് പരാതിക്കാരിയായ നടി. ശുചിമുറിയിൽ പോയി തിരിച്ച് വരുന്നതിനിടെ കടന്ന് പിടിക്കുകയായിരുന്നു. ആരും കണ്ടിട്ടില്ല, സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോ എന്നും ജയസൂര്യ ചോദിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി.
പിഗ്മാൻ സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തനിക്കെതിരെ അക്രമം നടന്നത്. ഒരു പന്നിവളർത്തൽ കേന്ദ്രത്തിലായിരുന്നുസിനിമയുടെ ലൊക്കേഷൻ. രമ്യ നമ്പീശനായിരുന്നു നായിക കഥപത്രം ചെയ്തിരുന്നത്. സിനിമയിൽ സാധാരണ നിലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വലിയ വിലയൊന്നും ഉണ്ടാകാറില്ല. എന്നാൽ, താൻ ഒരു സോഷ്യൽ വർക്കർ കൂടി ആയതുകൊണ്ട്, സംവിധായകൻ ജയസൂര്യയെയും രമ്യ നമ്പീശനെയും പരിചയപ്പെടുത്തി തന്നു.
ഇതിനിടെ മേക്ക് ചെയ്ത് വരാന ആവശ്യപ്പെട്ടു. മേക്ക് അപ്പും ഡ്രസിംഗും കഴിഞ്ഞ് ശുചിമുറിയിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്നും കയറിപ്പിടിക്കുകയായിരുന്നു. തിരിഞ്ഞു നോക്കിയപ്പോഴാണ് ഇത്രയുംവലിയ നടനാണ് തനിക്കെതിരെ ഈ അതിക്രമം കാണിച്ചതെന്ന് മനസിലായത്. താൻ കരഞ്ഞുകൊണ്ട് നടനെ തള്ളി മാറ്റി. എത്രവലിയ നടനായിക്കോട്ടെ താങ്കൾ ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു. ഇതോടെ, സോറി, പെട്ടെന്ന് പറ്റിപ്പോയതാണെന്നും പറഞ്ഞു. ഇപ്പോൾ ആരും ഒന്നും കണ്ടിട്ടില്ല, സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോ എന്നും ജയസൂര്യ തന്നോട് ചോദിച്ചുവെന്നും നടി വ്യക്തമാക്കി.












