എറണാകുളം : ബ്രോ ഡാഡി സിനിമയിൽ അഭിനയിക്കാൻ എത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ച കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞുയുടനെ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽ നിന്നും പറഞ്ഞുവിട്ടെന്നും പോലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദ്ദേശിച്ചിരുന്നു എന്നും നടൻ വ്യക്തമാക്കി. വിഷയത്തിൽ ആദ്യമായാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്. വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് നടൻ പ്രതികരിച്ചത്.
അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണ് ഈ സംഭവം. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ് അന്ന് തന്നെ ഇയാളെ ഷൂട്ടിൽ നിന്ന് മാറ്റി നിർത്തി .പോലീസ് മുന്നിൽ ഹാജരാകാനും നിയമനടപടികൾക്ക് വിധേയനാകാനും നിർദ്ദേശിച്ചു എന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം.
സിനിമാ ലൊക്കേഷനിൽ വച്ച് ശിതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിനെ പരാതിപ്പെട്ടതിന് ശേഷം ഹൈദരാബാദ് പോലീസ് കേസെടുക്കുകയും ഇയാളെ അന്വേഷിച്ച് കേരളത്തിൽ വരുകയും ചെയ്തിരുന്നു.
എന്നാൽ കേസ് കൊടുത്തതിനു ശേഷവും ഇയാൾ ഇവരുടെ നഗ്നചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങി എന്നുമാണ് പരാതി. അറസ്റ്റ് ചെയ്യാൻ പോലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീട് പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.












