കൊൽക്കത്ത : കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ്മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഘോഷിനെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ചയിലേറെയായി സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങളാണ് സന്ദീപ് ഘോഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ആർജി കർ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞിരുന്നു.
2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ ആർ.ജി.കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരികെ ഇതേ മെഡിക്കൽ കോളജിലേക്ക് ഇയാൾ തിരിച്ചെത്തിയിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നിരുന്നു.










