കോഴിക്കോട്: സിപിഎം പ്രവർത്തകനായ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ദീർഘകാലമായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു.
1994 ലെ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ പുഷ്പന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായി എന്നാണ് വിവരം.
കൂത്ത് പറമ്പ് വെടിവയ്പ്പിലെ സിപിഎമ്മിന്റെ ജീവിയ്ക്കുന്ന രക്തസാക്ഷി ആയിരുന്നു പുഷ്പൻ. അന്നത്ത സഹകരണ മന്ത്രി ആയിരുന്ന എം.വി രാഘവനെതിരെ പുഷ്പന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ സമരം ചെയ്തിരുന്നു. ഇതിനിടെ ഇവർക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. അന്ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.











