എറണാകുളം: യുവ നടിയെ
ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖ് ഹർജിയില് പറയുന്നത്.
അതേസമയം, ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് വിവരം. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിനാണ് ശ്രമം.
സിദ്ദിഖ് കൊച്ചിയില്‍ തന്നെ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് ഉള്ളില്‍ തന്നെ കസ്റ്റഡിയിൽ ശ്രമമെന്നും പോലീസ് അറിയിച്ചു. സിദ്ദിഖിനെ സഹായിച്ചെന്ന സംശയത്തില്‍ മകൻ ഷഹീന്‍റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്.












