ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചോർച്ചയുണ്ടെന്നാണ് നാസ വെളിപ്പെടുത്തുന്നത്. ഇതിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും നാസ വ്യക്തമാക്കു.
ഡോക്കിംഗ് പോർട്ടിലേക്കുള്ള ടണലിൽ ആണ് ചോർച്ചയുള്ളത്. അഞ്ച് വർഷം മുൻപാണ് ചോർച്ചയുണ്ടായത്. റഷ്യ നിർമ്മിച്ച ഭാഗമാണ് ഇത്. ചോർച്ചയുള്ള വിവരം റഷ്യൻ അധികൃതർക്കും അറിയാം. സ്‌പേസ്‌ക്രാഫ്റ്റിന്റെ എയർലോക്കിന്റെയും സ്വെസ്ദ മൊഡ്യൂളിന്റെയും ഇടയിലുള്ള ഭാഗമാണ് ഇത്. 2019 സെപ്തംബർ മുതൽ ഈ ഭാഗത്ത് ചോർച്ചയുണ്ടെന്നും നാസ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചോർച്ച വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇപ്പോഴും ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. നാളുകൾ കഴിയുന്തോറും ഈ പ്രശ്‌നം സങ്കീർണമായി വരികയാണെന്നും നാസ വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ഇൻസ്‌പെക്ടർ ജനറൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ ചോർച്ച ഒരു ദിവസം 2.4 എന്ന നിലയിൽ ആയിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 3.7 എന്ന നിലയിലേക്ക് ഉയർന്നു. ചോർച്ചയുടെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും നാസ വ്യക്തമാക്കുന്നുണ്ട്.











