മുംബൈ: മഹാനായ വ്യവസായി രത്തൻ ടാറ്റ തന്റെ 86-ാം വയസിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. അവിവാഹിതനായ രത്തൻടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും. ഭൗതികശരീരം നാലു മണിവരെ പൊതുദർശനത്തിന് വച്ച ശേഷം വോർളിയിലെ പാഴ്സി ശ്മശാനത്തിൽ എത്തിക്കും. ഇവിടെ 45 മിനിറ്റോളം പ്രാർത്ഥന നടത്തിയ ശേഷം സംസ്‌കാരം നടക്കും.
പ്രമുഖരുൾപ്പെടെ നിരവധി പേരാണ് രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മുൻ കാമുകി സിമി ഗരേവാളും അദ്ദേഹത്തിന്റെ മരണത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. എക്‌സിലൂടെയായിരുന്നു സിമിയുടെ കണ്ണു നനയിക്കുന്ന കുറിപ്പ്.
‘നിങ്ങൾ പോയെന്ന് അവർ പറയുന്നു. നിങ്ങളുടെ നഷ്ടം താങ്ങാൻ കഴിയാത്തതാണ്. ഏറെ പ്രയാസമാണ്. വിട പ്രിയ സുഹഹൃത്തേ…’ സിമി ഗരേവാൾ എക്‌സിൽ കുറിച്ചു. രത്തൻ ടാറ്റയോടൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചിരുന്നു.
രത്തൻ ടാറ്റയുമായി പ്രണയത്തിലായിരുന്നുവെന്ന് സിമി ഗരേവാൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി തന്നെ തുടർന്നു. രത്തൻ ടാറ്റയെ കുറിച്ച് ഒരു അഭിമുഖത്തിൽ സിമി പറഞ്ഞത് വൈറലായിരുന്നു. ‘രത്തനും ഞാനും ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. പെർഫെക്ഷന്റെ ഉദാഹരണമാണ് അദ്ദേഹം. നർമ ബോധവും വിനയവുമുള്ള പെർഫെക്ട് ജെന്റിൽമാനാണ് രത്തൻ. പണം ഒരിക്കിലും അദ്ദേഹത്തിന് പ്രേരക ശക്തിയായിട്ടില്ല’- സിമി പറഞ്ഞു. സിമിയുടെ ചാറ്റ് ഷോയിലും ഒരിക്കൽ രത്തൻ ടാറ്റ അതിഥിയായി എത്തിയിട്ടുണ്ട്.









