കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ അപമാനിക്കപ്പെട്ടതിന് പിന്നാലെ മനംനൊന്ത് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ‘ൈബറിടത്തിൽ രൂക്ഷവിമർശനം. നവീൻ ബാബുവിന്റെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ദിവ്യക്കെതിരെ വിമർശനവുമായി രംഗത്ത് വരുന്നത്. ദിവ്യയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
ഒരു യാത്രയയപ്പ് ചടങ്ങിനിടെ തന്നെ വേണമായിരുന്നോ ഇതെന്ന് ആളുകൾ സൈബർ ലോകം ചോദിക്കുന്നു. ഒരു വ്യക്തിയുടെ ജീവനെടുത്തപ്പോൾ സമാധാനമായോ എന്ന് ചിലർ ചോദിച്ചു. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോരാ മനുഷ്യനാവുകയും ചെയ്യണമെന്നും കമന്റുകൾ വന്നിട്ടുണ്ട്. വിളിക്കാത്ത പരിപാടിക്ക് ചെന്ന് ഒരു ഉദ്യോഗസ്ഥനെ ഇത്രയും അപമാനിച്ച് ആത്മഹത്യയിലേക്ക് നയിച്ച ഇവർ കേരളത്തിന് അപമാനം, നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരട്ടെ, നിങ്ങൾക്ക് ഇപ്പോൾ സമാധാനമായല്ലോ അല്ലേ, അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിയമപരമായ കാര്യങ്ങളായിരുന്നു ചെയ്യേണ്ടിയിരുന്നത്, അല്ലാതെ പൊതുപരിപാടിയിൽ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല, എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് സൈബർ ലോകത്ത് ഉയർന്നിരിക്കുന്നത്.
യാത്രയയപ്പ് ചടങ്ങിനിടെയാണ് കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് നേരെ അധിക്ഷേപ പരാമർശം നടത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വരുന്ന ചൊവ്വാഴ്ച പത്തനംതിട്ട എ.ഡി.എം. ആയി ചുമതലയേൽക്കാനിരിക്കെയാണ് മരണം. യാത്രയയപ്പ് പരിപാടിയിൽ ഉദ്ഘാടകനായി കളക്ടർ അരുൺ കെ വിജയനെയാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ മനഃപൂർവ്വം പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കയറി വരുകയും പൊതുമധ്യത്തിൽ വച്ച് രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് നവീൻ ബാബുവിനെ കടന്നാക്രമിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു പറഞ്ഞിട്ടും പെട്രോൾ പമ്പിന് എൻ ഓ സി നൽകിയില്ല എന്ന കാര്യമാണ് ദിവ്യയെ പ്രകോപിപ്പിച്ചത്. ”ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന് എൻഒസി കൊടുക്കാൻ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരൻ എൻഒസി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താൻ എഡിഎമ്മിനോട് ഫോണിൽ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താൻ ഇടപെട്ടത്. എന്നാൽ ഈക്കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.”
ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാൻ താൽപര്യമില്ലാത്തതു കാരണം താൻ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനൗചിത്വം നിറഞ്ഞ നടപടി നേരത്തെ തന്നെ ഏറെ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.
Discussion about this post