കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ കോടതിയിൽ ഹാജരായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെയാണ് അദ്ദേഹം കോഴിക്കോട് കോടതിയിൽ ഹാജരായത്. അടുത്ത വർഷം ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അഭിഭാഷകൻ ബിഎൻ ശിവശങ്കറിനൊപ്പമാണ് അദ്ദേഹം കോടതിയിൽ ഹാജരായത്. ജാമ്യ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കോടതിയിൽ എത്തിയത്. കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് നടപടികൾ പൂർത്തിയായി കോടതിയ്ക്ക് പുറത്തെത്തിയതിന് പിന്നാലെ ശിവശങ്കർ പ്രതികരിച്ചു. സുരേഷ് ഗോപിയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു സുരേഷ് ഗോപിയ്‌ക്കെതിരെ മാദ്ധ്യമ പ്രവർത്തക പരാതി നൽകിയത്. കോഴിക്കോടുവച്ച് പ്രതികരണം തേടുന്നതിനിടെ അപരമര്യാദയായി പെരുമാറി എന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ പരാതി. ഇതിൽ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ വഴി ഖേദം പ്രകടിപ്പിച്ച് സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടുകയായിരുന്നു. ഭാര്യ രാധികയും സഹോദരൻ സുഭാഷ് ബാബുവുമാണ് ജാമ്യം നിന്നത്.












