ഗാസ: ഇസ്രായേൽ വധിച്ച ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ഭീകര നേതാവിന് സരമായി പരിക്കേറ്റിട്ടുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ യഹിയ കൊല്ലപ്പെട്ടത്.
തലയിൽ വെടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ട്. ഈ മുറിവാണ് മരണകാരണമായത്. തലയിൽ വെടിയേൽക്കുന്നതിന് മുൻപ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കൈകൾ ചതഞ്ഞ് പോയിരുന്നു. മിസൈൽ ആക്രമണത്തിലാണ് ഇത് സംഭവിച്ചത് എന്നാണ് കരുതുന്നത്. കയ്യിലെ പരിക്കിൽ നിന്നും വലിയ തോതിൽ രക്തസ്രാവം ഉണ്ടായിരുന്നു. ഇത് തടയാൻ സിൻവാർ തന്നെ ശ്രമിച്ചിരുന്നു. എന്നാൽ ജീവൻ നഷ്ടമാകുകയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യഹിയയുടെ വിരലുകൾ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സംഘത്തിന് അയച്ചിട്ടുണ്ട്.
ഇസ്രായേൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ചെൻ കുഗെൽ ആണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തലയുടെ ഇടത് ഭാഗത്തായിട്ടാണ് വെടിയേറ്റത്. ഇതേ തുടർന്ന് സാരമായ മുറിവ് ഉണ്ടായി. കയ്യിൽ മുറിവേറ്റപ്പോൾ ഇലക്ട്രിക്കൽ കോഡ് ഉപയോഗിച്ച് അത് തടയാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല.
യഹിയ കൊല്ലപ്പെട്ട് 36 മണിക്കൂറിനുള്ളിൽ തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. ശേഷം മൃതദേഹം ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താൻ കഴിയില്ല. ഡിഎൻഎ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് യഹിയ ആണെന്ന് വ്യക്തമായത്. യഹിയയുടെ വിവരങ്ങളുടെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വിവരങ്ങൾ താരതമ്യം ചെയ്തു. ഇതിൽ നിന്നും കൊല്ലപ്പെട്ടത് യഗിയ ആണെന്ന് വ്യക്തമായി എന്നും അദ്ദേഹം വ്യക്തമാക്കി.











