വാഷിംഗ്ടൺ; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ. അമേരിക്കയുടെ സമ്മർദ്ദത്തിന് പിന്നാലൊണ് ഖത്തർ ഹമാസിനെ കൈവിട്ടത്. യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് ഖത്തർ ഹമാസിനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത്.
ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു
തൂഫാനുൽ അഖ്സക്ക് ശേഷം നൂറിലധികം ഇസ്രായേലി തടവുകാരെ വിട്ടുനൽകാൻ ഖത്തറിലെ ചർച്ചകൾ സഹായിച്ചുവെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാൽ, ഗസയിൽ നിന്ന് ഇസ്രായേലി സൈന്യം പിൻമാറാതെ ഇനി ആരെയും വിടില്ലെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ സഖ്യകക്ഷികളായ രാജ്യങ്ങളൊന്നും ഹമാസിന് സ്ഥാനം നൽകരുതെന്നാണ് അമേരിക്കയുടെ നിലപാട്.
ഖത്തർ നിലപാട് മാറ്റിയ സാഹചര്യത്തിൽ തുർക്കിയിൽ ഹമാസ് പുതിയ ഓഫിസ് തുറക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്തിടെ ഹമാസ് നേതാക്കൾ തുർക്കി സന്ദർശിച്ചിരുന്നു.












