കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണം ഹേമകമ്മറ്റി റിപ്പോർട്ട് സംബന്ധിച്ചുള്ള സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ഏകാധിപത്യ സ്വഭാവമാണ് ചിലയാളുകൾക്ക് നിർമ്മാതാവ് ജി സുരേഷ് കുമാർ കിം ജോങ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര കുറ്റപ്പെടുത്തി.
ഞാൻ മനസിലാക്കിയിടത്തോളം സുരേഷേട്ടനാണ് അവിടുത്തെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. ഇത്രയും അഡ്വാൻസ്ഡ് ആയ കാലഘട്ടത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് പോലുമില്ല. രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളത്. നിർമ്മാതാവിന് ഗുണം ചെയ്യുന്ന രീതിയിൽ ഒരു ഡിസ്‌കഷൻ അതിൽ നടക്കാറില്ലെന്ന് സാന്ദ്ര വിമർശിച്ചു.
അസോസിയേഷന്റെ ബിൽഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയൻ സാറിനെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ കുറച്ചുപേർ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ്ത് വയ്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി വരികയാണെന്ന് അവർ കുറ്റപ്പെടുത്തി.
അതേസമയം തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നൽകാതെയാണ് പുറത്താക്കിയതെന്നും വിഷയത്തിൽ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ പറയുന്നു












