തിരുവനന്തപുരം : മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നട തുറക്കുക. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും
ഇന്ന് മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഭക്തർക്ക് ദർശനവും മാത്രമേ ഉണ്ടാകു. പൂജകൾ ഇല്ല. മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നൽകിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേൽശാന്തിമാരാണ് ആദ്യം പടികയറുക.
ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തേയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. പ്രതിദിനം 80,000 പേർക്കാണ് പ്രതിദിന ദർശന സൗകര്യമൊരുക്കുന്നത്. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമാണ് . നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി.
പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം.










