തൃശ്ശൂർ: ചേലക്കരയിൽ ചേല് മങ്ങി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. അതേസമയം മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ്. ഇതോടെ ചേലക്കരയിലെ കോൺഗ്രസിന്റെ വിജയപ്രതീക്ഷ പാടെ മങ്ങി.
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ശക്തമായ മുന്നേറ്റം ആയിരുന്നു കാഴ്ചവച്ചിരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായപ്പോൾ 500 ഓളം വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇവിഎം എണ്ണി തുടങ്ങിയതോടെ ഭൂരിപക്ഷം പിന്നെയും ഉയർന്നു. ആരംഭം മുതൽ ചേലക്കരയിലെ ലീഡ് നില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ സ്ഥാനാർത്ഥിയായി മത്സരിച്ച രമ്യ ഹരിദാസിന് കനത്ത തിരിച്ചടി ആയിരുന്നു നേരിടേണ്ടിവന്നത്. ഇതിന്റെ ക്ഷീണം മറികടക്കുന്നതിന് വേണ്ടി ആയിരുന്നു രമ്യയെ തന്നെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി വീണ്ടും തീരുമാനിച്ചത്. ഇതോടെ വലിയ വിജയ പ്രതീക്ഷ ആയിരുന്നു കോൺഗ്രസ്. എന്നാൽ ഈ പ്രതീക്ഷയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകർന്നത്.












