കളർകോഡ് വാഹനാപകടത്തിന്റെ നടുക്കത്തിലാണ് മലയാളികൾ. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. എന്നാൽ ഈ അപകടത്തിൽ നിന്ന് ഒന്നും പറ്റാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട രണ്ട് വിദ്യാർത്ഥികളുണ്ട്. അവരുടെ വാക്കുകളാണ് ഇപ്പോൾ ഒരോ മലയാളികളെയും മുറിവേൽപ്പിക്കുന്നത്.
ആലപ്പുഴ ഗമൺമെന്റ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി അശ്വിത്ത് നടുക്കുന്ന ഓർമ്മ പങ്കുവയ്ക്കുന്നതിങ്ങനെ –
അനാട്ടമിയുടെ സ്‌പോട്ടിംഗ് ടെസ്റ്റ് കഴിഞ്ഞ് ഹോസ്റ്റലിലെ എല്ലാവരും കൂടി സിനിമയ്ക്ക് പോവാൻ തീരുമാനിച്ചു. ഞാൻ പുറത്ത് പേയിംഗ് ഗസ്റ്റായാണ് തമാസിക്കുന്നത്. എന്നെയും അവർ സിനിമയ്ക്ക് വിളിച്ചു. റോഡിൽ ഫോൺ വിളിച്ച് നിൽകുന്ന സമയത്താണ് ഇവർ കാറിൽ എത്തിയത്. കാറിൽ കയറാൻ സ്ഥലം ഇല്ലാത്തതിനാൽ ഞാൻ പുറകിലൂടെ ബൈക്കിൽ വരാം എന്ന് പറയുകയായിരുന്നു. കാറിൽ കയറാൻ പോയ ദേവാനന്ദിനെയും ഞാൻ എന്റെ കൂടെ നിർത്തി. പക്ഷേ കാർ ഏതാണ് എന്ന് ആ തിരക്കിൽ നോക്കിയില്ല.
9. 45 നായിരുന്നു ഷോ. കളർകോഡ് എത്തിയപ്പോൾ ഒരു കാർ ബസിൽ ഇടിച്ച് കിടക്കുന്നത് കണ്ടു. ഇറങ്ങി നോക്കിയെങ്കിലും ചോരയിൽ കുളിച്ചു കിടക്കുന്നതിനാൽ ആരാണ് എന്ന് അറിയാൻ സാധിച്ചില്ല. തന്റെ സൃഹൃത്തുകളാണ് അപകടത്തിൽ പെട്ട് കിടക്കുന്നത് എന്ന് അറിയാതെയാണ് ഞങ്ങൾ ഷോയ്ക്ക് വേണ്ടി പിന്നെയും അവിടെ നിന്ന് പുറപ്പെട്ടത്. എന്നാൽ തീയറ്ററിൽ എത്തിയട്ടും അവർ വരാതെ ആയപ്പോഴാണ് എന്തോ പ്രശ്‌നമുണ്ട് എന്ന് മനസ്സിലായത്. അങ്ങനെ പിന്നെയും അപകടം നടന്ന സ്ഥലത്തേക്ക് പോയി . അവിടെ ചെന്നപ്പോൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി എന്ന് അറിഞ്ഞു. അവിടെ ചെന്നപ്പോഴാണ് അവർ തന്നെയാണ് അപകടത്തിൽ പെട്ടത് എന്ന് അറിയുന്നത്.
മുഹമ്മദ് ഇബ്രാഹിമിന്റെയും ആൽവിൻ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് കണ്ടതെന്ന് പിന്നീടാണ് മനസിലായത് . 20 ദിവസം മുൻപ് ക്ലാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്ത് പരിചയമുണ്ടായിരുന്നില്ല . ആൽവിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. അതുകൊണ്ടാണ് അപകടസ്ഥലത്ത് വച്ച് സുഹൃത്തുകളെ മനസ്സിലാക്കാൻ സാധികാതെ പോയത് എന്നായിരുന്നു അശ്വിത്തിന്റെ സങ്കടത്താലുള്ള വാക്കുകൾ.












