കാസർകോട്: പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ നാല് അറബിക് മന്ത്രവാദിനി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വേദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. ഇവർ തട്ടിയെടുത്ത 596 പവൻ സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൂച്ചക്കാട്ട് സ്വദേശി അബ്ദുൾ ഗഫൂർ ആയിരുന്നു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 14 ന് ആയിരുന്നു അബ്ദുൾ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സ്വാഭാവിക മരണം ആണെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. ഇതേ തുടർന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വീട്ടിൽ നിന്നും സ്വർണം മോഷണം പോയതായി വീട്ടുകാർക്ക് മനസിലാകുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
മന്ത്രവാദിനിയായ ജിന്നുമ്മ അബ്ദുൾ ഗഫൂറിനെ കാണാറുണ്ടായിരുന്നതായി നാട്ടുകാരും കർമ്മ സമിതിയും ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ പോലീസ് ജിന്നുമ്മയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജിന്നുമ്മ കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ ഗഫൂറിന്റെ പക്കലുള്ള സ്വർണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം ഇട്ടത്. ഇതിനായി അബ്ദുൾ ഗഫൂറിന്റെ വീട്ടിൽ എത്തി ഇവർ മന്ത്രവാദം നടത്തി. ഇതിനിടെ അബ്ദുൾ ഗഫൂറിനെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.












