ന്യൂഡൽഹി : ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം . വാക്കേറ്റത്തിനിടെ കുത്തേറ്റ് 18 കാരൻ മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് വാടകക്കാർക്കിടയിൽ വാക്കുതർക്കമുണ്ടായത്. വാടക വീട്ടിൽ എല്ലാവർക്കു കൂടി ഒന്നാണ് ശുചി മുറി. ഇത് ഉപയോഗിച്ച ആളുകൾ ഫ്‌ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അയൽവാസിയുടെ മകൻ ശുചിമുറി ഉപയോഗിച്ചതിന് ശേഷം ഫ്‌ലഷ് ചെയ്തിരുന്നില്ല. ഇതിനേ ചൊല്ലി വാടകക്കാർക്കിടയിൽ തർക്കം ഉടലെടുക്കുകയും ഇത് കയ്യേറ്റത്തിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു .
സംഭവത്തിൽ ഭികാം സിംഗ് അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ പെരുമാറിയിരുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുണ്ട്.
ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും അക്രമത്തിനിടയിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനേ ഭാര്യയും മൂന്ന് കുട്ടികളും അടക്കമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. സംഭവത്തിൽ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് എടുത്തിട്ടുള്ളത്.










